Monday, 15 June 2015

മിശ്രവിവാഹം സംബന്ധിച്ച വിവാദ പരാമര്‍ശം: ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു

മിശ്രവിവാഹം സംബന്ധിച്ച വിവാദ പരാമര്‍ശം: ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു


കോട്ടയം: മിശ്രവിവാഹത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. ദുരുദ്ദേശത്തോടെയല്ല പ്രസംഗം നടത്തിയത്. മതവികാരങ്ങളെ വൃണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദും എസ്.എന്‍.ഡി.പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയാണ് വിവാദമായത്.

കാഞ്ഞിരപ്പള്ളിയില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് മിശ്രവിവാഹത്തിനെതിരെ ബിഷപ്പ് വിവദപരാമര്‍ശം നടത്തിയത്. മറ്റ് മതസ്ഥരായ യുവാക്കള്‍ പ്രണയം നടിക്കുകയും ക്രിസ്തീയ പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് കൂടുകയാണ്. പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശുകയാണ്. ദേവാലയങ്ങളില്‍ നടക്കുന്ന 100 വിവാഹങ്ങളില്‍ ആറെണ്ണം മിശ്രവിവാഹമാണ്. വിശ്വാസികളെന്ന നിലയില്‍ ഇത് തടയേണ്ടതാണ്. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണ് - അദ്ദേഹം പറഞ്ഞു.